Friday, 19 March 2010

മുല്ലപ്പെരിയാര്‍ പൊട്ടുമ്പോള്‍ ഞാന്‍ എന്തു ചെയ്യും?

മുല്ലപ്പെരിയാര്‍ പൊട്ടുമ്പോള്‍ ഞാന്‍ എന്തു ചെയ്യും?

സുഹൃത്തുക്കളേ, ഞാന്‍ വയനാട്ടുകാരനാണ്‌. കേരളത്തിന്റെ വടക്കന്‍ ഭാഗത്തെ മലയോരജില്ലയായ വയനാടിന്റെ ഹരിതസമൃദ്ധിയില്‍ ജനിച്ചവന്‍. കഴിഞ്ഞ പത്തുവര്‍ഷമായി കോട്ടയം ജില്ലയിലാണ്‌ താമസം. ഈ പത്തുവര്‍ഷത്തിനിടെ പ്രകൃതിദുരന്തങ്ങളില്‍നിന്നും ജീവാപായമുണ്ടാവുമെന്ന്‌ ഈയുള്ളവന്‍ ഭയന്നിട്ടില്ല. കോട്ടയം ജില്ലയില്‍ ഇതിനിടെ വെള്ളപ്പൊക്കങ്ങളുണ്ടായി. ശുദ്ധജലത്തിന്‌ കടുത്ത ക്ഷാമം നേരിട്ട വരള്‍ച്ചകളുണ്ടായി. ഒന്നുരണ്ട്‌ ചെറിയ ഭൂമികുലുക്കങ്ങളില്‍ ജനം വീടുവിട്ട്‌ പുറത്തേക്കോടുന്നതിനും, രാത്രിയിലെ ഭൂമികുലുക്കം ഭയന്ന്‌ സ്റ്റേഡിയങ്ങളിലും തുറന്ന പ്രദേശങ്ങളിലും കിടന്നുറങ്ങുന്നതിനും സാക്ഷ്യം വഹിച്ചു. ചിക്കുന്‍ഗുനിയ തുടങ്ങിയ പകര്‍ച്ചവ്യാധികളില്‍ കോട്ടയം ജില്ലക്കാര്‍ പിടഞ്ഞുവീഴുന്നത്‌ ഒരു മാധ്യമപ്രവര്‍ത്തകന്റെ നിസംഗതയോടെ കണ്ടുനിന്നു. അപ്പോഴൊന്നും ഈയുള്ളവനെ മരണഭയം പിടികൂടിയിരുന്നില്ല.

എന്നാല്‍ ഇപ്പോഴിതാ എനിക്കും ചെറിയ ഭയം പിടിപെട്ടിരിക്കുന്നു. രാവിലെ വീട്ടില്‍നിന്നിറങ്ങി ഓഫീസിലേക്ക്‌ നടക്കുമ്പോള്‍, വൈകുന്നേരം വായ്‌ത്താരി ബഹളങ്ങളുടെ മാര്‍ക്കറ്റില്‍ നില്‍ക്കുമ്പോള്‍, രാത്രിയില്‍ സ്വപ്‌നങ്ങളെ കെട്ടിപ്പിടിച്ച്‌ ഉറങ്ങിക്കിടക്കുമ്പോള്‍ ഞാന്‍ മരണത്തിലേക്ക്‌ ഒലിച്ചുപോയേക്കാം. ഹൃദയത്തിലോ മസ്‌തിഷ്‌കത്തിലോ ഉണ്ടാവുന്ന ഒരാഘാതം കൊണ്ടുള്ള മരണമല്ല. ആര്‍ത്തലച്ചുവരുന്ന വെള്ളവും ചെളിയും എന്നെ ഇടിച്ചുവീഴ്‌ത്തി ഒഴുക്കിക്കൊണ്ടുപോകും. കോട്ടയത്തിന്റെ അതിരുകള്‍ കടന്ന്‌, എറണാകുളത്തെത്തി അറബിക്കടലിലേക്ക്‌ ആ വെള്ളപ്പാച്ചില്‍ എന്നെ വലിച്ചെറിയും. പിറ്റേന്ന്‌ അറബിക്കടലില്‍ പൊങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന്‌ ജഢങ്ങളില്‍ ഒന്ന്‌ എന്റേതായിരിക്കും.

എവിടെനിന്നുമാണ്‌ എന്നെ ഒഴുക്കിക്കൊണ്ടുപോകുന്ന ആ മലവെള്ളപ്പാച്ചില്‍ വരിക? യാദൃശ്ചികമായുണ്ടാവുന്ന ഒരു ഉരുള്‍പൊട്ടലായിരിക്കില്ല അത്‌. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്ന്‌ വരുന്ന വെള്ളമാണ്‌. അടക്കിവെച്ചിരുന്ന രൗദ്രഭാവങ്ങളെല്ലാം പുറത്തെടുത്തുകൊണ്ട്‌; ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളില്‍ മരണനൃത്തമാടിക്കൊണ്ട്‌ അതങ്ങനെ പാഞ്ഞുപോകും. ആര്‍ക്കെങ്കിലും തടഞ്ഞുനിര്‍ത്താനാവുമോ? ആ സംഹാരപ്രവാഹത്തില്‍നിന്ന്‌ അതിന്റെ വഴികളില്‍ നില്‍ക്കുന്നവര്‍ക്ക്‌ ഒഴിഞ്ഞുമാറാനാവുമോ? ഇല്ല. ഡാം പൊട്ടിയാല്‍ ലക്ഷക്കണക്കിന്‌ ശവങ്ങള്‍ അറബിക്കടലില്‍ പൊങ്ങിക്കിടക്കും. അപ്പോഴും കേരളത്തിന്റെ ഭരണക്കാര്‍ അര്‍ത്ഥശൂന്യമായ ചര്‍ച്ചകളിലായിരിക്കും. ഡാം പൊട്ടാന്‍ കാരണമെന്ത്‌? ആരെങ്കിലും അട്ടിമറിച്ചതാണോ? ശ്രീലങ്കയില്‍നിന്നും തുരത്തപ്പെട്ടപ്പോള്‍ എല്‍.ടി.ടി.ഇക്കാര്‍ ഇതുവഴി വന്നതാണോ? അതോ നേപ്പാളില്‍ നിന്നുള്ള മാവോയിസ്റ്റുകളുടെയോ കാശ്‌മീര്‍ അതിര്‍ത്തി കടന്നെത്തിയ ആതംഗവാദികളുടെയോ പണിയാണോ? പണ്ട്‌ പെരുമണ്‍ ദുരന്തത്തിനു കാരണമായതുപോലെ വല്ല ചുഴലിക്കാറ്റുമാണോ?

ഭരണക്കാര്‍ക്ക്‌ ഇങ്ങനെ തമാശകള്‍ പറഞ്ഞിരിക്കാം. കാരണം അവര്‍ തിരുവനന്തപുരത്താണ്‌ ഇരിക്കുന്നത്‌. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തകര്‍ന്നാല്‍ അവര്‍ക്ക്‌ ഒരു ചുക്കും സംഭവിക്കാനില്ല. ഒലിച്ചുപോവുക കുറേ പാവങ്ങളാണ്‌. അവരെചൊല്ലി പിന്നീട്‌ ഭരണക്കാര്‍ക്ക്‌ മുതലക്കണ്ണീരൊഴുക്കാം. അതാണല്ലോ അവരുടെ പക്കല്‍ കൂടുതലുള്ള സംഗതി.

ആയുസെത്തിയ അണക്കെട്ടാണ്‌ മുല്ലപ്പെരിയാറിലേത്‌. മുല്ലപ്പെരിയാര്‍ റിസര്‍വോയറില്‍ 1895ലായിരുന്നു അതിന്റെ നിര്‍മ്മാണം. അന്ന്‌ ആ പ്രദേശമൊക്കെ തിരുവിതാംകൂര്‍ രാജ്യത്താണ്‌. ബ്രിട്ടീഷ്‌ ആര്‍മിയിലെ എഞ്ചിനീയറിംഗ്‌ കോര്‍പ്‌സ്‌ ആണ്‌ കല്ലും സുര്‍ക്കി മിശ്രിതവുമുപയോഗിച്ച്‌ അണക്കെട്ട്‌ പണിതത്‌. സിമന്റ്‌ ഉപയോഗത്തില്‍ വന്നിട്ടില്ലാത്ത കാലം. അണക്കെട്ടിന്റെ ആയുസ്‌ ഒരു നൂറ്റാണ്ടിനപ്പുറമുണ്ടാകില്ലെന്ന നിര്‍മ്മാതാക്കള്‍ക്കും അറിയാമായിരിക്കാം. പക്ഷേ, അന്ന്‌ അണക്കെട്ടിന്റെ ആയുസ്‌ സംബന്ധിച്ച ചര്‍ച്ച അപ്രസക്തമായിരുന്നു. അതുകൊണ്ടാണ്‌ പ്രാകൃതമായ ഈ അണക്കെട്ട്‌ 999 വര്‍ഷത്തേക്ക്‌ തമിഴ്‌നാടിന്‌ പാട്ടത്തിന്‌ നല്‍കിക്കൊണ്ടുള്ള കരാറുണ്ടാക്കിയത്‌. പ്രതിവര്‍ഷം നാല്‍പ്പതിനായിരം രൂപ തിരുവിതാംകൂറിനു നല്‍കണമെന്ന വ്യവസ്ഥയിലാണ്‌ അണക്കെട്ട്‌ അന്നത്തെ മദ്രാസ്‌ ഗവണ്‍മെന്റിന്‌ പാട്ടത്തിന്‌ നല്‍കിയത്‌.

ബലവത്തായ അണക്കെട്ട്‌ പണിതില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പൊട്ടുമെന്ന കാര്യം ഉറപ്പാണ്‌. അതുവരെ കേരളത്തിന്റെ ഭരണ-പ്രതിപക്ഷങ്ങളിലുള്ള രാഷ്‌ട്രീയക്കോമാളികള്‍ അര്‍ത്ഥശൂന്യമായ പ്രസ്‌താവനകള്‍ തുടര്‍ന്നുകൊണ്ടിരിക്കും. ഭരണപരമായി നോക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന്റെ നിലപാടാണ്‌ ശരി. ഈ അണക്കെട്ടിലെ ജലം കൊണ്ട്‌ പ്രതിവര്‍ഷം ആയിരം കോടിയുടെ വരുമാനമുണ്ടാക്കുന്ന സംസ്ഥാനമാണ്‌ തമിഴ്‌നാട്‌. അവരെ സംബന്ധിച്ചിടത്തോളം അണക്കെട്ട്‌ പൊട്ടി കേരളത്തിലെ മനിതരുടെ ജീവന്‍ പോകുന്നത്‌ പ്രശ്‌നമല്ല. തങ്ങളുടെ സംസ്ഥാനത്തിന്റെ നേട്ടത്തില്‍ മാത്രമാണ്‌ അവര്‍ക്ക്‌ നോട്ടം.

കേരളത്തിനോ? 1970 മുതല്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം ഇവിടെ സജീവമായി നില്‍ക്കുന്നുണ്ട്‌. അതായത്‌ തര്‍ക്കം രൂക്ഷമായി 39 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അണക്കെട്ടിന്‌ പ്രായം അത്രയും വര്‍ദ്ധിച്ചതല്ലാതെ ഗുണകരമായ നീക്കമൊന്നുമുണ്ടായിട്ടില്ല. ഇപ്പോള്‍ പുതിയ അണക്കെട്ട്‌ പണിയാന്‍ സര്‍വേ നടത്താന്‍ കേന്ദ്രം അനുമതി നല്‍കിയെന്ന്‌ കേരളം പറയുന്നു. അങ്ങനെയൊരു അനുമതി നല്‍കിയിട്ടില്ലെന്ന്‌ തമിഴ്‌നാടും വാദിക്കുന്നു. വാദകോലാഹലങ്ങള്‍ ഇനിയും തുടരും. അതിനിടെ അണക്കെട്ട്‌ പൊട്ടും. അങ്ങനെ സംഭവിച്ചാല്‍ ദശലക്ഷക്കണക്കിന്‌ കേരളീയര്‍ മരിക്കുമെന്ന്‌ കേരളവും, പ്രതിവര്‍ഷം ആയിരും കോടിയുടെ വരുമാനമുണ്ടാക്കിയിരുന്ന ജലസ്രോതസ്‌ ഇല്ലാതാവുമെന്ന്‌ തമിഴ്‌നാടും ഓര്‍ക്കുന്നില്ല. വിഡ്‌ഢികളുടെ സ്വര്‍ഗമാണല്ലോ ഈ രണ്ടു ഭരണകൂടങ്ങളും.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്‌ പെട്ടെന്നൊരു പരിഹാരമുണ്ടാക്കാന്‍ എന്താണു മാര്‍ഗം? കേരളത്തിന്റെ നിയമസഭാ സമ്മേളനസ്ഥലവും സെക്രട്ടേറിയറ്റും ആ ഡാമിന്റെ ചുവട്ടിലെ ഏതെങ്കിലും നഗരത്തിലേക്ക്‌ മാറ്റിയാല്‍ മാത്രം മതി. സാധാരണക്കാരുടെ ജീവന്‌ വിലകല്‍പ്പിക്കാറില്ലെങ്കിലും തങ്ങളുടെ ജീവന്‌ ഭീഷണിയുണ്ടാക്കുന്ന ഏതു പ്രശ്‌നവും നിമിഷങ്ങള്‍കൊണ്ട്‌ പരിഹരിക്കാനറിയുന്നവരാണ്‌ നമ്മുടെ ഭരണക്കാര്‍. പക്ഷേ ഇത്‌ നമുക്ക്‌ ആഗ്രഹിക്കാന്‍ മാത്രമേ കഴിയൂ.

എന്റെ പ്രശ്‌നം ഗുരുതരമാണ്‌ സുഹൃത്തുക്കളേ. മുല്ലപ്പെരിയാര്‍ പൊട്ടുമ്പോള്‍ ഞാനെന്തുചെയ്യും?

Wednesday, 11 November 2009

മഴത്തളിരുകള്‍

കാറ്റ് പൊടിപറത്തി കളിക്കുന്ന വേനല്‍ക്കാലം. കരിമ്പനകള്‍ക്കിടയിലൂടെ നീണ്ടുപോകുന്ന ഒറ്റയടിപ്പാതകളില്‍ വെയില്‍ കത്തിനിന്നു. എവിടെയും പൊടി നിറഞ്ഞ തരിശു നിലങ്ങള്‍ മാത്രം. വരാന്തയുടെ തൂണുകളില്‍ ചാരി പൊള്ളുന്ന വെയില്‍ നോക്കിയിരുന്ന് കണ്ണുകള്‍ നീറി. ഉഷ്ണക്കാറ്റ് വീ‍ശുന്ന ഈ ഭൂമി എന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നു. നടക്കുമ്പോള്‍ പാദങ്ങളില്‍ ഇളംചൂടുള്ള പൊടി വന്നു മൂടും. ശ്വാസകോശങ്ങളിലേക്ക് ഉരുകിയ മെഴുകിന്റെ മണമുള്ള ചൂട് കാറ്റ് വന്നു നിറയും. എന്‍റെ ഗ്രാമത്തിലെവേനല്‍ ഒരിക്കലും ഇത്ര തീക്ഷണമായിരുന്നില്ല. മലഞ്ചെരിവുകളിലൂടെ കരിയില പറത്തി വരുന്ന കാറ്റില്‍ സുഖമുള്ള തണുപ്പ് കലര്ന്ന്, ഇല കൊഴിഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ മര്‍മ്മരങ്ങളില്ലാതെ അത് വീശിപ്പോകും. ഓര്‍മ്മകള്‍ തുറന്നിട്ട തടവറകളാണ്. ഞാനാകട്ടെ അതില്‍ നിന്ന് പുറത്തു വരാത്ത ഒരു വിഡ്ഡിയും.

അകലെ ഒറ്റയടിപ്പാതയിലൂടെ കരിമ്പനയോലയില്‍ മെടഞ്ഞെടുത്ത കുട്ടകളും തലയിലേറ്റി തമിഴത്തികള്‍ നടന്നെത്തിത്തുടങ്ങി. വരണ്ട ചുണ്ടുകളും കരുവാളിച്ച മുഖവുമായി കിതച്ചുകൊണ്ട് അവര്‍ വരാന്തയില്‍ എനിക്കു മുന്നില്‍ പൂക്കളുടെ കുട്ട ഇറക്കി വച്ചു. പിന്നെ മുഷിഞ്ഞ തോര്‍ത്ത് അങ്ങോട്ടുമിങ്ങോട്ടും വീശി വിയര്‍പ്പാറ്റി. വര്‍ഷങ്ങള്‍ക്കു ശേഷം കുപ്പിവളകളുടെ കിലുക്കം ഞാന്‍ വീണ്ടും കേള്‍ക്കുന്നത് അവരുടെ കൈകളില്‍ നിന്നാണ്. എവിടെയോ ഓര്‍മ്മകളുടെ വര്‍ണ്ണവളപ്പൊട്ടുകള്‍ പിന്നെയും കിലുങ്ങി. ബാല്യത്തിന്‍റെ താളില്‍ ഞാന്‍ ഉപേക്ഷിച്ച വളപ്പൊട്ടുകളുടെ ചെപ്പെവിടെ?

പൂക്കൂടകളില്‍ നിന്നും മരിക്കൊഴുന്തിന്റെ മുല്ലമൊട്ടിന്റെ എല്ലാം സുഗന്ധം മെല്ലെ പടരാന്‍ തുടങ്ങി. എനിക്കു വേണ്ടി രണ്ടു മുഴം മുല്ലപ്പൂവും ഒരു പിടി കൊഴുന്തും എടുത്തുവച്ചു. പിന്നെ വേനലിന്റെ അതികഠിനമായ ചൂടിനെ ശപിച്ചു കൊണ്ട് വീണ്ടും കുട്ട തലയിലേറ്റി യാത്ര തുടര്‍ന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ മഴയുണ്ടാകും, അതിന്റെ സൂചനയാണത്രേ പൊള്ളുന്ന ഈ ദിവസങ്ങള്‍. മഴ തുടങ്ങിയാല്‍ ഒരാഴ്ചയെങ്കിലും നിര്‍ത്താതെ പെയ്യും. മഴക്കാലമെങ്കില്‍ പെരുമഴക്കാലം. വേനലെങ്കിലോ എല്ലാം ചുട്ടെരിക്കുന്ന കൊടും വേനല്‍.

കരിമ്പനകള്‍ക്കപ്പുറം കടുംചുവപ്പു നിറത്തില്‍ സൂര്യന്‍ അസ്തമിച്ചു. ചൂട് വല്ലാതെകൂടിക്കൊണ്ടിരുന്നു. ഇലകളും ചെടികളും അനക്കമറ്റ് നിന്നു. എപ്പോഴോ ആകാശത്തിന്റെ പടിഞ്ഞാറെ ചെരുവില്‍ കൊരുക്കിടി മുഴങ്ങി. കാറ്റാടിപ്പാടങ്ങള്‍ കടന്ന് മഴയുടെ മണമുള്ളൊരു കാറ്റ് വീശിയെത്തി. അകലെ കിഴക്കന്‍ മലകളില്‍ മഴ തുടങ്ങിയിട്ടുണ്ടാവണം. വൈകുന്നേരങ്ങളില്‍ മലമടക്കുകളിലേക്കിറങ്ങി കിടക്കുന്ന മേഘങ്ങള്‍ മഴയില്‍ കുതിര്‍ന്ന് ഒലിച്ചു പോകുമോ? രാത്രി ഏറെ വളര്‍ന്നിട്ടും മഴ പെയ്തില്ല. മേശയില്‍ തല ചായ്ച്ചു വച്ച് തുറന്നിട്ട ജാലകത്തിലൂടെ മഴ വരുന്നതും കാത്ത് ഞാനിരുന്നു. ചിമ്മിനി വിളക്കിന്റെ പ്രകാശം മങ്ങി മങ്ങി വരുന്നതും കണ്ണുകള്‍ക്കു മുന്നില്‍ ഇരുട്ട് പടരുന്നതും ഒരു സ്വപ്നം പോലെ തോന്നി.

മഴയില്‍ കുതിര്‍ന്ന് വീര്‍ത്തു കിടക്കുന്ന മണ്ണില്‍ പാദങ്ങള്‍ അമരുമ്പോഴുള്ള തണുപ്പ്... തരിശു ഭൂമികളിള്‍ ജീവന്റെ പച്ച പൊടിപ്പുകള്‍. വിത്തിനുള്ളില്‍ നിന്ന് മെല്ലെ കണ്ണു തുറന്ന് നോക്കുന്ന മഴത്തളിരുകള്‍. കൈനീട്ടി തൊടാന്‍ തോന്നി.

ജാലകപ്പാളികള്‍ ആഞ്ഞടിക്കുന്ന ശബ്ദം കേട്ടാണ് ഞാനുണര്‍ന്നത്. മേശപ്പുറത്തിരുന്ന ഒട്ടുമുക്കാലും പുസ്തകങ്ങള്‍ തറയില്‍ ചിതറി കിടക്കുന്നു. പെന്‍സില്‍ മുനയാല്‍ നീ വരച്ചു തന്ന ഞാന്‍ രണ്ടായി മടങ്ങി ഡയറിക്കുള്ളിലിരുന്നത് ഇപ്പോള്‍ കാറ്റിന്റെ കൈകളിലാണ്. പുറത്ത് മഴ തുള്ളികളായ് വീഴാന്‍ തുടങ്ങിയിരിക്കുന്നു. ചിമ്മിനിവിളക്കിന്റെ ചില്ലുകള്‍ പുകമൂടി കാഴ്ച അവ്യക്തമായി. ജാലകങ്ങളടയ്ക്കാതെ കാറ്റിനെ യഥേഷ്ടം മുറിയില്‍ മേയാന്‍ വിട്ട് ഞാനുറങ്ങാന്‍ കിടക്കട്ടെ. അതെ മഴത്തളിരുകളെ കൈനീട്ടി തൊടുന്നതും , തരിശു ഭുമികള്‍ തളിരണിയുന്നതും സ്വപ്നം കണ്ട് ഞാനുറങ്ങുകയാണ് .